Thursday, 15 May 2014

മനുഷ്യനെ മൃഗമാക്കുന്ന ലഹരി

അമ്മുക്കുട്ടി 2
അച്ഛാ, അമ്മൂന് വേദനിക്കുന്നു”. അച്ഛന്‍ കേള്‍ക്കാത്ത പോലെ.
മുറ്റത്ത് മഴ കനത്തു. ചിണുങ്ങിക്കരഞ്ഞപ്പോള്‍ അച്ഛന്‍ വായപൊത്തി.
അച്ഛാ, അമ്മൂന് ശ്വാസം മുട്ടുന്നു. അച്ഛനെ തള്ളിമാറ്റാന്‍ അമ്മൂന്റ്റെ കുഞ്ഞുകൈകള്‍ക്ക് ശക്തിപോരാ.
“മോളേ..”, പുറകില്‍ നിന്നും അമ്മയുടെ നിലവിളി.
“എന്റ്റെ കുഞ്ഞിനെ വിടാന്‍...” അമ്മ കരഞ്ഞുകൊണ്ട് അമ്മുക്കുട്ടിയെ പുറകില്‍ നിന്നും പിടിച്ചു വലിച്ചു. അമ്മുക്കുട്ടി കുതറി. അച്ഛന്‍ കാലുയര്‍ത്തി അമ്മയെ ചവിട്ടി. അമ്മയുടെ വയറ്റിലാണ് ചവിട്ടു കൊണ്ടത്. അനിയനു നൊന്തുകാണും. അമ്മ ഞരങ്ങി താഴെ വീണു.
“അമ്മേ...” അമ്മുക്കുട്ടിയുടെ നിലവിളിയും ശ്വാസവും തൊണ്ടയില്‍ കൂടിക്കുഴഞ്ഞു തളരുന്നു. ദേഹം വിറയ്ക്കുന്നു. അച്ഛന് ഭ്രാന്തിളകിയ പോലെ. അമ്മുക്കുട്ടി കുഴയുന്നു. അമ്മയുടെ ഞരക്കം നേര്‍ത്തു വന്നു.
മുറ്റത്ത് മഴ കനത്തു. ആകാശത്തു നിന്നും തീവാളുകള്‍ ഭൂമിയുടെ നെഞ്ച് പിളര്‍ന്നു.
ഇപ്പോള്‍ അമ്മുക്കുട്ടിക്ക് വേദനിക്കുന്നില്ല. ഈറന്‍ കാറ്റടിച്ചപ്പോള്‍ ഉടുപ്പില്ലാഞ്ഞിട്ടും അമ്മുക്കുട്ടിക്ക് തണുക്കുന്നില്ല.
മുറ്റത്ത് മഴയുടെ ശക്തി കുറഞ്ഞു. അച്ഛന്‍ തലയ്ക്ക് കൈ കൊടുത്ത് അപ്പുറത്ത് അമ്മയുടെ അടുത്തിരിക്കുന്നു. അമ്മ അങ്ങോട്ട് തിരിഞ്ഞ് കിടപ്പാണ്. അച്ഛനോട് പിണങ്ങിക്കിടക്കുമ്പോള്‍ അമ്മ അപ്പുറത്തേക്ക് തിരിഞ്ഞാണ് കിടക്കുക. അച്ഛന്‍ തലയുയര്‍ത്തി അമ്മൂനെയും അമ്മയെയും മാറിമാറി നോക്കുന്നു. കണ്ണുകള്‍ ഇപ്പോഴും കലങ്ങിത്തന്നെ. അച്ഛന് വിഷമമുണ്ടാകും. അച്ഛന്‍ കുലുക്കി വിളിച്ചിട്ടും അമ്മ അനങ്ങുന്നില്ല. അച്ഛന്‍ അമ്മയെ എടുത്ത് മുറ്റത്തെ മഴയിലേക്ക് നടന്നു. എവിടെ പോയതാണാവോ ? അച്ഛന്‍ തിരിച്ചു വരുന്നുണ്ട്. അമ്മയെവിടെ ? നാണിയമ്മൂമ്മയുടെ അടുത്തു പോയതാവുമോ ? അച്ഛന്‍ അമ്മയെ തല്ലുന്ന രാത്രികളില്‍ അമ്മയും അമ്മുക്കുട്ടിയും നാണിയമ്മൂമ്മയുടെ വീട്ടിലാണ് കിടക്കുക. രാത്രി മുഴുവന്‍ അമ്മ ശബ്ദമുണ്ടാക്കാതെ കരയും. സങ്കടം സഹിക്കാതെ അമ്മുക്കുട്ടിയും കരയും. പക്ഷേ, അമ്മുക്കുട്ടിക്ക് ശബ്ദമുണ്ടാക്കാതെ കരയാനറിയില്ല.
അച്ഛന്‍ അമ്മൂന്റ്റെ അടുത്തേക്കാണല്ലോ വരുന്നത്. ഇനിയും വേദനിപ്പിക്കുമോ ? അമ്മൂന് സങ്കടം വരുന്നുണ്ട്. പക്ഷേ കരയാന്‍ പറ്റുന്നില്ല. അച്ഛന്‍ അടുത്തുവന്ന് അമ്മൂനെ നോക്കി നില്ക്കുന്നു. അച്ഛന്‍ അമ്മൂനെ എടുത്ത് മഴയിലേക്ക് നടക്കുന്നു. മഴത്തുള്ളികള്‍ ദേഹത്തുവീണിട്ടും അമ്മൂന് കുളിരുന്നില്ലല്ലോ. അച്ഛന്‍ നാട്ടുമാവിന്റ്റെ അടുത്തേക്കാണ് നടക്കുന്നത്. ഇരുട്ടിലും അമ്മൂന് കണ്ണുകള്‍ കാണാം. ടീനയോടു പറഞ്ഞാല്‍ വിശ്വസിക്കില്ല. അമ്മയോടു പറയണം. അയ്യോ…അച്ഛന്‍ അമ്മൂനെ പൊന്തക്കാട്ടിലേക്ക് എറിയുകയാണോ ? പക്ഷേ, അമ്മൂന് വേദനിക്കുന്നില്ല. അവിടെ പാമ്പുകളുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അമ്മുവിനിപ്പോ പേടി തോന്നുന്നേയില്ല. ഇരുട്ടിനേയും പേടിയില്ല. അച്ഛന്‍ തിരിച്ചുപോയി. അപ്പുറത്ത് അമ്മ കിടക്കുന്നുണ്ടല്ലോ. അമ്മ അമ്മുക്കുട്ടിയോടും ഒന്നും മിണ്ടുന്നില്ല. ശബ്ദമുണ്ടാക്കാതെ കരയുകയായിരിക്കും. അമ്മയെന്താ അമ്മൂനെ കെട്ടിപ്പിടിക്കാത്തത്? അമ്മുക്കുട്ടിക്ക് അമ്മയെ ഒന്നു കെട്ടിപ്പിടിക്കണം. അനങ്ങാനാവുന്നില്ല. “അമ്മേ...” കഴിയുന്നില്ലല്ലോ, ചുണ്ടുകള്‍ അനങ്ങുന്നില്ല. ശബ്ദം പുറത്തുവരുന്നില്ല. മഴവെള്ളത്തിലൂടെ ഒഴുകിവന്ന ഒരുകൂട്ടം ഉറുമ്പുകള്‍ അമ്മുക്കുട്ടിയുടെ മുഖത്തിഴയുന്നുണ്ട്. കണ്ണുകളില്‍, ചുണ്ടുകളില്‍ അവ അരിച്ചു നടക്കുന്നു. അവ കടിക്കുന്നുണ്ടാവും. അമ്മുക്കുട്ടി അറിയുന്നില്ല.
നാട്ടുമാവിന്റ്റെ ചോട്ടില് മാങ്ങകള് പൊഴിഞ്ഞുകൊണ്ടിരുന്നു.
മഴ നിലച്ചിരുന്നു.

No comments:

Post a Comment